- അബ്രാഹം ജോർജ്
ജീവതത്തിന്റെ സായാഹ്നത്തിൽ എല്ലാം നിർത്തിവെച്ച് വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നൂ സണ്ണിച്ചൻ. 30 വർഷത്തിന്റെ ഇടവേളകളിൽ നാടിന്റെ പഴമയെ കുറിച്ച് ഏറെ പറയാനുണ്ടായിരുന്നു സണ്ണിച്ചന് -
വെറും ഒരു ശ്രോതാവായി എല്ലാം കേട്ടിരുന്നു ശേഖരൻ.
ശേഖരാ നിനക്ക് ഓർമ്മയുണ്ടോ ?
ഈ നടവരമ്പിന് ഇരുപുറവും നെൽവയലുകളായിരുന്നു.കണ്ണ് എത്താ ദൂരത്തോളം അത് അങ്ങനെ കിടന്നു.
പണ്ട് ഈ വഴിയിലൂടെ നടന്ന് നടവരമ്പിന്റെ നടുവിൽ എത്തുമ്പോൾ മനസ്സിൽ ഒരു ഭയം കയറി പിടിക്കും.പുഴയോട് അടുക്കുമ്പോഴേക്കും കാറ്റിന് ശക്തി കൂടികൂടി വരും.
ഇപ്പോഎല്ലാം നശിച്ചു. പുഴ പോലും മെലിഞ്ഞ് ഇല്ലാതായി -അങ്ങ് ചക്രവാളത്തിലെക്ക് നോക്കി കൊണ്ട് സണ്ണിച്ചൻ പറഞ്ഞു. അങ്ങനെയൊരു ചക്രവാളം ഇല്ല ശേഖരാ...നമ്മൾ അടുക്കുന്തേറും അത് അകന്ന് അകന്ന് പോകും.
ജീവിതം പോലെ. .........ജീവിച്ച് മതിയായവർ ഉണ്ടാകുമോ? പൂർണ്ണതയിൽ എത്താതെ തീർന്നു പോകുന്നതാണ് ജീവിതം.
അപ്പോൾ ആത്മഹത്യ ചെയ്യുന്നവരോ.. ശേഖരൻ ചോദിച്ചു.
ആ ഒരു നിമിഷം കടന്ന് പോയാൽ അത് ഉണ്ടാകില്ല. മനസ്സിൽ കയറിപറ്റുന്ന ഒരു തരം നിരാശ -അല്ലങ്കിൽ ഭ്രാന്ത്.
ശേഖരന് ഓർമ്മയുണ്ടോ...
ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയ ആദിനം .അവിടെ ആവീതി കൂടിയ വരമ്പിൽ പുസ്തകകെട്ടുമായി പഠിക്കാൻ വന്നിരുന്ന കാലം.
ശരിക്കും ഞാൻ ഓർമ്മിക്കുന്നു.. ശേഖരൻ പറഞ്ഞു.
അന്ന് സണ്ണിച്ചന് ഒന്ന് സംസാരിക്കാൻ എന്ത് ഭയമായിരുന്നു...
സണ്ണിച്ചൻ പറഞ്ഞു.. ശരിയാണ് അവർജന്മികളും നമ്മൾ അടിയാൻമാരും ആയിരുന്നില്ലേ...
ഭൂപരിഷ്കരണം ജന്മിത്തം നശിപ്പിച്ചില്ലേ...സണ്ണിച്ചാ..
വായനശാലയിലെ ഒരു പ്രസിദ്ധികരണത്തിൽ സണ്ണിച്ചൻ എഴുതിയത് ശരിക്കും അവളെ പ്രലോഭിപ്പിച്ചു.
അതിന്റെ ഉള്ളടക്കം എനിക്ക് ഇപ്പോളും ഓർമ്മയുണ്ട്.
നിനക്കും എനിക്കും ഇടയിൽ ഏറെ ദൂരമുണ്ടന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത്. ഒന്നും നേടാനായിരുന്നില്ല. സ്നേഹിക്കാൻ, സ്നേഹിക്കാൻ നീ തന്നെ വേണമെന്നു തോന്നി.സ്നേഹിച്ചോട്ടെ .. എന്റെ താണന്ന് കരുതി ഞാൻ സ്നേഹിച്ചോളാം.
-സണ്ണിച്ചൻ മരിച്ചു. വെറും ഒരു ദേഹാസ്വത്തോടെ.
വിദേശത്തുള്ള മക്കൾ എത്താൻ വേണ്ടി പിന്നെയും രണ്ടു മൂന്നു ദിവസം ഫ്രീസറിൽ കിടക്കേണ്ടി വന്നു ..സണ്ണിച്ചന്. മണ്ണിനടിയിൽ പോകാൻ.
മരണവീടിന്റെ മൂകതയിൽ ലക്ഷ്മി ഒറ്റക്ക് ഒരു കസേരയിൽ ഇരുന്നു.
സണ്ണിച്ചൻ നാട്ടിൽ എത്തിയകാലത്ത് ഒരിക്കൽ ചോദിച്ചു..
ഞാൻ എപ്പോളെങ്കിലും നിന്നെ വേദനിപ്പിച്ചുണ്ടോ..ലക്ഷമിയേ ...
ലക്ഷമി പറഞ്ഞു..ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല്യാ..സണ്ണിച്ചായാ.
സണ്ണി ച്ചായൻ പറഞ്ഞു..... ഉണ്ടാകാതിരിക്കില്ല. ജീവിതം അല്ലേ...
എല്ലാം ഉപേക്ഷിച്ച് നീ എന്റെ കൂടെ പുറപ്പെട്ടപ്പോൾ ഒരു പാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നില്ലേ.
അതിനെക്കാൾ ഏറെ സന്തേഷമല്ലേ..പിന്നീട് നമ്മൾ അനുഭവിച്ചത്.
സണ്ണിച്ചന് എന്നെ വേദനിപ്പിക്കാൻ അറിയ്യോ ..അറിയില്ല,
കാലം നിശബ്ദമായി കടന്നുപോയി.സ്വപ്നങ്ങളെ മുറുകെപിടിച്ച് ഞാനും ഒപ്പം നടന്നു.
എങ്കിലും...നടന്നകന്ന കാലടിപ്പാടുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഹൃദയം ഒന്ന് തേങ്ങും, തിരിച്ച് കിട്ടാത്ത ഇന്നലെകളെ ഓർത്ത്.
സണ്ണിച്ചൻഒരിക്കൽ പറഞ്ഞത് ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നു.. ജീവിതത്തിൽ തളർന്ന് പോയാലും തകർന്ന് പോയാലും ..ഒരിക്കലും നിന്നെ ഞാൻ വിട്ടിട്ട് പോവില്ല്യാ...ലക്ഷ്മിയേ...
ഉറപ്പുള്ള ഇഷ്ടങ്ങളിൽ ആഴത്തിലുളള ഏറ്റവും വലിയ ഇഷ്ടമാണ് നീ ...
സ്നേഹത്തിന്റെ നോട്ടം മിഴികൾ കൊണ്ടല്ലാ.ലക്ഷ്മിയെ ...മനസ്സുകൊണ്ടാണ്. കാണാതിരിക്കുമ്പോൾ വേദനിക്കുന്ന ഓർമ്മകളാണ് സ്നേഹം.
സണ്ണിച്ചായന് എന്നെ വിട്ടിട്ട് പോകാൻ കഴിയോ..ഇവിടെ തന്നെ ഉണ്ടാകും. എന്നെ പൊതിഞ്ഞ്.
തിരകൾ എത്രദൂരെയാണങ്കിലും ഒരു നാൾ ഓളം വെട്ടി തന്നെ തേടിവരും.. ഉറപ്പ്.
അബ്രാഹം ജോർജ്